31, March, 2026
Updated on 31, March, 2026 2
ടെൽ അവീവ് : ഇറാന്റെ വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പശ്ചിമേഷ്യയിൽ പുതിയ അറബ് സഖ്യങ്ങൾ രൂപപ്പെടുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മേഖലയിലെ സുന്നി മുസ്ലിം രാജ്യങ്ങൾ ഇറാന്റെ ഷിയാ സ്വാധീനത്തെ പ്രതിരോധിക്കാൻ ഇസ്രായേലുമായി സഹകരിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. ജെറുസലേമിൽ നടന്ന പ്രത്യേക സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെയാണ് നെതന്യാഹു ഈ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളുമായി സുരക്ഷാ കാര്യങ്ങളിൽ ഇസ്രായേൽ മുമ്പെങ്ങുമില്ലാത്ത വിധം സഹകരിക്കുന്നുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാനെ ഒരു പ്രാദേശിക ഭീഷണിയായി അറബ് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത് അബ്രഹാം ഉടമ്പടി (Abraham Accords) കൂടുതൽ ശക്തമാക്കാൻ ഇസ്രായേലിനെ സഹായിച്ചു. "നിങ്ങളുടെ ഭൂഗർഭ താവളങ്ങൾക്കോ അത്യാധുനിക മിസൈലുകൾക്കോ ഞങ്ങളെ തടയാനാകില്ല. സമാധാനം ആഗ്രഹിക്കുന്ന അറബ് രാജ്യങ്ങളുമായി ചേർന്ന് ഇസ്രായേൽ ഈ തിന്മയെ തുടച്ചുനീക്കും," എന്ന് സമ്മേളനത്തിലെ പ്രസംഗത്തിൽ നെതന്യാഹു ഇറാന് മുന്നറിയിപ്പ് നൽകി.