ബീഹാർ നിയമസഭാംഗത്വം രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ


30, March, 2026
Updated on 30, March, 2026 3



പട്ന : നീണ്ട രണ്ട് പതിറ്റാണ്ടോളം ബീഹാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച നിതീഷ് കുമാർ സംസ്ഥാന നിയമനിർമ്മാണ കൗൺസിൽ അംഗത്വം രാജിവെച്ചു. വൈകാതെ തന്നെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കുന്നതാണ്. തിങ്കളാഴ്ച കൗൺസിൽ ചെയർമാൻ അവധേഷ് നാരായൺ സിംഗിന് അദ്ദേഹം രാജിക്കത്ത് കൈമാറി. മാർച്ച് 16-ന് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ 14 ദിവസത്തിനകം സംസ്ഥാന നിയമസഭയിലെയോ കൗൺസിലിലെയോ അംഗത്വം രാജിവെക്കണമെന്ന ചട്ടപ്രകാരമാണ് ഈ നടപടി.


രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ഏപ്രിൽ ആദ്യ പകുതിയോടെ ആയിരിക്കും നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക. ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ് എന്ന റെക്കോർഡുമായാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറുന്നത്. നിതീഷ് കുമാറിന്റെ പിൻഗാമിയായി ആര് വരും എന്ന ചർച്ചകളാണ് ഇപ്പോൾ ബീഹാറിൽ പുരോഗമിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സാമ്രാട്ട് ചൗധരി അടുത്ത ബീഹാർ മുഖ്യമന്ത്രിയാകാൻ ആണ് സാധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.




Feedback and suggestions