10, March, 2026
Updated on 10, March, 2026 4
രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വില ഉയർത്താതെ മുന്നോട്ട് പോകാനാവില്ലെന്ന് ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുമെന്നും പുതുക്കിയ നിരക്ക് സെയിൽസ് ടീം ഉടൻ അറിയിക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
പാചകവാതക ലഭ്യത കുറഞ്ഞതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് കമ്പനികൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ മുപ്പത്തയ്യായിരത്തോളം ഹോട്ടലുകളെയാണ് ഇത് ഏറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. പ്രതിദിനം 22,000 സിലിണ്ടറുകൾ ആവശ്യമുള്ള സ്ഥാനത്ത് പകുതി മാത്രമാണ് നിലവിൽ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതോടെ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. ഭാരത് പെട്രോളിയം, എച്ച്പി തുടങ്ങിയ കമ്പനികളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലും എൽപിജി വിതരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോ, 47.5 കിലോ വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യത കുറയുമെന്ന് എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പ് തടയാനും വാതക ലഭ്യത ഉറപ്പുവരുത്താനും സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിതരണത്തിലെ കുറവ് ഹോട്ടൽ മേഖലയെയും ചെറുകിട വ്യവസായങ്ങളെയും വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാക്കും.