രൂപയുടെ മൂല്യം കൂപ്പുകുത്തി: ഡോളറിനെതിരേ 92.30 ആയി താഴ്ന്നു


10, March, 2026
Updated on 10, March, 2026 5


ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. ഒരു ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.30 ആയാണ് ഇടിഞ്ഞത്. ആഗോള തലത്തില്‍ എണ്ണവിലയില്‍ ഉണ്ടായ വര്‍ധനയും ഓഹരി വിപണിയിലെ തകര്‍ച്ചയും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി.


ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 92.30 എന്ന റെക്കോര്‍ഡ് ഇടിവിലേക്ക് താഴ്ന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവ് ഇന്ത്യയെ സാരമായി ബാധിച്ചു. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, എണ്ണവില ഉയരുന്നത് ഡോളറിനായുള്ള ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും രൂപയുടെ മൂല്യം കുറയ്ക്കുകയും ചെയ്യുന്നു.


കൂടാതെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എകക) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന രൂപ ഡോളറാക്കി മാറ്റുന്നത് രൂപയുടെ വിനിമയ നിരക്കിനെ ബാധിക്കുന്നു ഇതൊടൊപ്പം പശ്ചിമേഷ്യന്‍ യുദ്ധം പടരുന്നതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളറിലേക്ക് മാറുന്നതും അമേരിക്കന്‍ കറന്‍സി കരുത്താര്‍ജ്ജിക്കാന്‍ കാരണമായി.


വരും ദിവസങ്ങളില്‍ യുദ്ധസാഹചര്യത്തിന് അയവ് വരികയോ എണ്ണവില കുറയുകയോ ചെയ്താല്‍ മാത്രമേ രൂപയുടെ മൂല്യത്തില്‍ മാറ്റം വരികയുളളു. ഇതിനിടെ കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പവന് 1440 രൂപയുടെ കുറവുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,18,560 രൂപയായി താഴ്ന്നു. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.




Feedback and suggestions