18, October, 2025
Updated on 18, October, 2025 165
![]() |
തിരുവനന്തപുരം : വിഴിഞ്ഞം പോര്‍ട്ടും തിരുവനന്തപുരം വിമാനത്താവളവും നിയന്ത്രിക്കുന്ന അദാനി, ഡീലിമിറ്റേഷൻ പ്രക്രിയയിലൂടെ തീരദേശ ജനതയെ വീര്‍പ്പുമുട്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തി എന്ന ആശങ്കയുണ്ടെന്ന് തീരദേശ ജനകീയ കൂട്ടായ്മ .
വിഴിഞ്ഞം തുരങ്കപാതയുള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ പ്രതിഷേധ സാധ്യതകളെ അട്ടിമറിക്കുകയാണ് ലക്ഷ്യം. ഉദാഹരണത്തിന്, കോട്ടപ്പുറം (വിഴിഞ്ഞം) വാർഡ് റദ്ദാക്കുകയും ജനസംഖ്യയെ വിഭജിച്ച് അടുത്തുള്ള വാർഡുകളിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. ഇത് ജനങ്ങളുടെ അഭിപ്രായം ഭിന്നിപ്പിച്ച് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് . അങ്ങനെ വിഴിഞ്ഞം തുറമുഖ പദ്ധതികളെ യാതൊരു എതിർപ്പുമില്ലാതെ പിന്തുണയ്ക്കുന്നതിനായി തീരദേശ വികസന പദ്ധതികളുടെ ഭാരം നിശ്ശബ്ദമായി സഹിക്കാൻ ഇരകളെ നിർബന്ധിതരാക്കുന്നു.
വാർഡ് വിഭജന നിയമമനുസരിച്ച്, 8615 മുതൽ 10,529 വരെയുള്ള ജനസംഖ്യക്ക് നിശ്ചയിട്ടുള്ളത് ഒരു വാർഡ് ആണ്. എന്നാൽ, തീരദേശങ്ങളിലെ നേരത്തെ ഉണ്ടായിരുന്ന ചില വാർഡുകളിൽ, 11,500 മുതൽ 17,000 ആളുകളെ ഉൾപ്പെടുത്തി, ഒരു വാർഡായി ചുരുക്കി കൊണ്ട് വാർഡ് വിഭജനത്തിൽ അനീതി നടന്നു. ബീമാപള്ളി, പൂന്തുറ, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട് തുടങ്ങി 25 വാർഡുകൾ അപ്രകാരം ജനസംഖ്യ കൂട്ടി വാർഡുകൾ വിഭജിച്ചു. 6000, 7000 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള നിരവധി വാര്‍ഡുകള്‍ നിലനില്കെയാണ് തീരദേശ ജനതയോടുള്ള ഈ പ്രതികാരം.
വാര്‍ഡ് വിഭജനത്തിലെ ഈ നിരുത്തരവാദപരമായ അപാകതകള്‍ അടിയന്തിരമായി പരിഹരിക്കാന്‍ കേരള ഗവർണർ, കേന്ദ്ര ഇലക്ഷൻ കമ്മീഷൻ, ഡീലിമിറ്റേഷൻ കമ്മീഷൻ, ജില്ലാ കളക്‌ടർ എന്നിവരുൾപ്പെടെ എല്ലാ ഉദ്യോഗസ്ഥർക്കും പകർപ്പുകൾ കൊടുത്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുവാൻ യോഗം തീരുമാനിച്ചു.
തീരദേശ ജനകീയ കൂട്ടായ്‌മയിലൂടെ ജനങ്ങളുടെ ആവശ്യം തിരുവനന്തപുരം അതിരൂപതാ ഉദ്യോഗസ്ഥരുമായും കെആർഎൽസിസി നേതൃത്വവുമായും ആശയവിനിമയം നടത്തുവാനും തീരുമാനിച്ചു.
ഫെഡറിക് ബോബൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ലാബറിൻ യേശുദാസ് വിഷയാവതരണം നടത്തി. ഫാദർ ബെന്നി എസ്. ജെ, ഫാദർ സുജൻ അമൃതം എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. വിഴിഞ്ഞം അഡോൾഫ് ജെറോം, ശംഖുമുഖം അജിത്ത്, പൂന്തുറ തദേയൂസ്, തോപ്പ് ജോൺ ബോസ്കോ, ഗ്രേഷ്യസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.