സുഗതകുമാരി

കവയിത്രിയും, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന മലയാളി
17, May, 2021
Updated on 31, May, 2021 120

മലയാളിയുടെ ഹൃദയം തൊട്ട പ്രിയ സാഹിത്യകാരി. കവയിത്രി എന്ന നിലയിലുപരി കേരളത്തിന്റെ, മലയാളിയുടെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളിൽ എന്നും ഇടപെട്ട് നിന്നിരുന്ന സാമൂഹ്യ പ്രവർത്തക. വനിതകളുടെയും, കുട്ടികളുടെയും ക്ഷേമത്തിനായി പ്രതിബദ്ധതയോടെ നിലകൊണ്ട മഹത് വ്യക്തി.
About
ജനനം 1934 ജനുവരി 22
മരണം 2020 ഡിസംബർ 23 
മേഖലകവയിത്രി, പരിസ്ഥിതി പ്രവർത്തക, സാമൂഹ്യ പ്രവർത്തക
പിതാവ്ബോധേശ്വരൻ 
മാതാവ്കാർത്ത്യായനിയമ്മ
ഭർത്താവ്ഡോ. കെ. വേലായുധൻ നായർ 


കേരളത്തിന്റെ പൊതു രംഗത്ത് മലയാളിയുടെ വിവിധ വിഷയങ്ങളിൽ സദാ ഇടപെട്ട് നിന്നിരുന്ന ഒരു മഹത് വ്യക്തിത്വമാണ് സുഗതകുമാരി. പ്രതിബദ്ധതയോടെയുള്ള സാമൂഹിക സേവനം സുഗതകുമാരിയെ വ്യത്യസ്തയാക്കുന്നു. കവയിത്രി, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്.  കേരള സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ, തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പാൾ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ തളിർ മാസികയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എൻ.വി. കൃഷ്ണവാര്യരുടെ അധ്യക്ഷതയിൽ രൂപീകരിച്ച പരിസ്ഥിതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയാണ്. 1970 കളിലെ സൈലന്റ് വാലി സംരക്ഷണ സമരത്തിലെ പ്രധാന പങ്കാളികളിലൊരാളായിരുന്നു.  സൈലന്റ് വാലിയിൽ ഒരു ജല വൈദ്യുത പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നല്കി. വളരെയധികം ജൈവ വൈവിധ്യമുള്ളതും നൂറ്റാണ്ടുകളുടെ പഴക്കവുമ്മുള്ള സൈലന്റ് വാലിയെ ജല വൈദ്യുത പദദ്ധതിയുടെ പേരിൽ നശിപ്പിക്കരുതെന്നതായിരുന്നു സമരാവശ്യം.  സാഹിത്യകാരന്മാരും, ശാസ്ത്രജ്ഞരും, പ്രകൃതി സ്നേഹികളുമെക്കെ ഉൾപ്പെടുന്ന വലിയ  ജനകീയ പ്രക്ഷോഭമായി വളർന്ന സമരം ഫലം കണ്ടു. പദ്ധതി ഉപേക്ഷിച്ചെന്നുമാത്രമല്ല, ഇന്ത്യ ഒന്നാകെ പ്രകൃതി സംരക്ഷണ നിയമം നിലവിൽ വരികയും  ചെയ്തു.
അഗതികൾക്ക് തണലായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വഞ്ചിയൂരുള്ള 'അഭയ' സുഗതകുമാരിയുടെ  സംഭാവനയാണ്.  മനോരോഗികളായ വനിതകൾക്ക്  പകൽ വീടായി പ്രവർത്തിക്കുന്ന 'അത്താണി'യും, തിരുവനന്തപുരത്തുതന്നെ തച്ചോട്ട് പ്രവർത്തിക്കുന്ന 'അഭയഗ്രാമ'വുമെല്ലാം  'അഭയ'യുടെ കീഴിലുള്ള സാന്ത്വന കേന്ദ്രങ്ങളാണ്. മലയാളത്തിൽ കവിതകളും,  നിരവധി ലേഖനങ്ങളും  എഴുതിയിട്ടുള്ള സുഗതകുമാരിക്ക് നിരവധി സാഹിത്യ പുരസ്കാരങ്ങളും, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ഭാരതസർക്കാരിന്റെ ആദ്യ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര, പത്മശ്രീ, മികച്ച സാമൂഹ്യ സേവനത്തിനായുള്ള  ജെംസെർവ് തുടങ്ങിയ വിവിധ അവാർഡുകളും ലഭിച്ചിട്ടുണ്ട്. സുഗതകുമാരി എഴുതിയ കവിതകൾ പലതും വിദ്യാർത്ഥികൾക്ക് പാഠ്യ ഭാഗമാണ്.

വ്യക്തി ജീവിതം
പത്തനംതിട്ടയിലെ ആറൻമുളയിൽ 1934 ൽ ജനുവരി 22 ന് പ്രശസ്തമായ വാഴുവേലിൽ തറവാട്ടിൽ ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും  കവിയുമായ ബോധേശ്വരനാണ് പിതാവ്. തിരുവിതാംകൂറിലെ വനിതകളിൽ ആദ്യത്തെ എം.എ സംസ്കൃത ബിരുദ ധാരിണിയും തിരുവനന്തപുരം വിമൻസ് കോളേജ് അദ്ധ്യാപികയുമായിരുന്ന  കാർത്ത്യായനിയമ്മയാണ് മാതാവ്. വിദ്യാഭ്യാസ വിദഗ്ദ്ധയും അദ്ധ്യാപികയുമായ ഡോ.ഹൃദയകുമാരി മൂത്ത സഹോദരിയും, കവയിത്രിയും സഞ്ചാരസാഹിത്യകാരിയുമായ ഡോ.സുജാതദേവി ഇളയ സഹോദരിയുമാണ്. തിരുവനന്തപുരത്താണ് വളർന്നതും പഠിച്ചതും. ചെറുപ്പം മുതലെ സാഹിത്യത്തിൽ തൽപരയായിരുന്നു. ഫിലോസഫിയിൽ  ബിരുദം റാങ്കോടെ കരസ്ഥമാക്കി. ബിരുദാനന്തര ബിരുദവും നേടി. പി.എച്ച്.ഡിയ്ക്ക് ചേർന്നെങ്കിലും വിവിധ കാരണങ്ങളാൽ തീസിസ് പൂർത്തീകരിക്കുവാൻ സാധിച്ചില്ല. ഭർത്താവ് ഡോ. കെ. വേലായുധൻ നായർ. അദ്ദേഹം 2003 ൽ മരിച്ചു. വിവാഹശേഷം കുറച്ചുനാൾ ഡൽഹിയിലായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് തിരികെ എത്തി. ആ അവസരത്തിലാണ് തളിര് മാസികയുടെ എഡിറ്ററാകുന്നത്. മകൾ ലക്ഷ്മിദേവി.   

Feedback and suggestions

Related news