Had Gandhiji lived, he would have replaced the charka with a computer symbol - Cherian Philip
4, July, 2025
Updated on 4, July, 2025 11
![]() |
കെ.എസ്.യു , യൂത്ത് കോൺഗ്രസ്, കെ.പി.സി.സി എന്നിവയുടെ നേതൃപദവികളിലിരുന്നപ്പോഴെല്ലാം അന്നത്തെ കോൺഗ്രസ് നേതാക്കളുടെ സംഘടിത എതിർപ്പിനെ നേരിട്ടാണ് ഞാൻ ഖദർ ധരിക്കാതിരുന്നത് - ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അംഗങ്ങൾ ഖദർ ധരിക്കണമെന്ന അന്നത്തെ ഭരണഘടനാപരമായ നിബന്ധനയാണ് ഞാൻ ലംഘിച്ചത്. 33-ാം വയസ്സിൽ കെ. പി. സി.സി സെക്രട്ടറിയായപ്പോൾ പ്രസിഡണ്ട് എ.കെ. ആൻ്റണിയുടെയും കെ. കരുണാകരൻ്റെയും ഖദർ ധരിക്കണമെന്ന സ്നേഹപൂർവ്വമായ ഉപദേശത്തിനു വഴങ്ങിയില്ല. ഏതു വസ്ത്രം ധരിക്കണമെന്നത് എൻ്റെ സ്വാതന്ത്ര്യവും അവകാശവുമാണെന്ന് വിമർശനത്തിന് മറുപടിയായി 35 വർഷം മുമ്പ് കെ.പി.സി.സി നേതൃയോഗത്തിൽ പറഞ്ഞിരുന്നു. ചെറുപ്പം മുതൽ എന്നും വർണ്ണശബളമായ കോട്ടൺ വസ്ത്രങ്ങളാണ് ഞാൻ ധരിച്ചത്.
താരതമ്യേന വില കൂടിയതും ഈടില്ലാത്തതുമായ ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറും. സമ്പന്നന്മാർക്കു മാത്രം ധരിക്കാൻ കഴിയുന്ന ഖദർ ലാളിത്യത്തിൻ്റെ പ്രതീകമല്ല. ജനങ്ങളുമായി ഇടപഴകേണ്ട രാഷ്ട്രീയ പ്രവർത്തകർക്ക് പോലീസിനെയും പട്ടാളത്തെയും പോലെ യൂണിഫോം ആവശ്യമില്ല.
സ്വാതന്ത്ര്യ സമര കാലത്ത് വിദേശ വസ്ത്ര ബഹിഷ്ക്കരണത്തിൻ്റെ ഭാഗമായി സ്വാശ്രയത്വത്തിൻ്റെ ചിഹ്നമായും സമരായുധവുമായാണ് ഗാന്ധിജി ഖദറിൻ്റെ കണ്ടത്. കാളവണ്ടി യുഗത്തിൽ നിന്നും ഹൈടെക് യുഗത്തിൽ എത്തി നിൽക്കുന്ന ഈ കാലത്ത് ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ചർക്കയ്ക്കു പകരം കമ്പ്യൂട്ടർ ചിഹ്നമാക്കുമായിരുന്നു.
ഇന്നു വിപണിയിലുള്ളത് യന്ത്രവൽകൃത ഖദർ ആണ്. ഖാദി പ്രചരണത്തിന് സർക്കാർ കോടികൾ മുടക്കുന്നുണ്ടെങ്കിലും റിബേറ്റ് വെട്ടിപ്പ് വ്യാപകമാണ്.
ഖാദി ബോർഡ് സാരഥ്യം ഏറ്റെടുക്കുന്ന കാര്യം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സൂചിപ്പിച്ചപ്പോൾ ഖദർ ധരിക്കാത്ത ഞാൻ ഖാദി പ്രചരണത്തിനും വില്പനയ്ക്കും പോകുന്നത് ഒട്ടും ശരിയല്ലെന്നാണ് മറുപടി നൽകിയത്.
ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്. മതവിശ്വാസം പോലെ ഖദർ ഒരു വിശ്വാസപ്രമാണമായി കാണുന്നവരെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.