ഉത്തരാഖണ്ഡ് തുരങ്ക അപകടം ; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം


14, August, 2026
Updated on 14, August, 2026 2



ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ടി.എച്ച്.ഡി.സി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് വ്യാഴാഴ്ച വൈകുന്നേരത്തോടെ പെട്ടെന്ന് വലിയ അളവിൽ വെള്ളവും പാറക്കല്ലുകളും ചെളിയും ഇരച്ചുകയറി വൻ അപകടം ഉണ്ടായി. പീപ്പൽകോട്ടിയിലെ മായാപൂർ പ്രദേശത്ത് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി (എച്ച്.സി.സി) നിർമ്മിക്കുന്ന തുരങ്കത്തിനുള്ളിൽ വൈകുന്നേരത്തെ ഷിഫ്റ്റിൽ ജോലിയിലായിരുന്ന ഇരുപതിലേറെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ എൻ.ഡി.ആർ.എഫും മറ്റ് സുരക്ഷാസേനകളും നടത്തിയ തിരച്ചിലിൽ തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ചവരിൽ ഏഴു പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 13 തൊഴിലാളികളെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കൂടുതൽ സകര്യങ്ങളുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി വരികയാണ്. 


​സംഭവം നടന്നയുടൻ ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്.ഡി.ആർ.എഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി), സി.ഐ.എസ്.എഫ്, കരസേന, പ്രാദേശിക പോലീസ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളവും ചെളിയും നിറഞ്ഞ തുരങ്കത്തിലൂടെ നീങ്ങാൻ പ്രത്യേക ഡ്രം ബോട്ടുകളും, വെള്ളം പമ്പ് ചെയ്തു കളയാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള ഭാരമേറിയ യന്ത്രസാമഗ്രികളും സജ്ജീകരിച്ചാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് പ്രവേശിച്ചത്. പ്രകൃതിദുരന്തത്തിന്റെ ഭാഗമായി പ്രദേശത്തുണ്ടായ പെട്ടെന്നുള്ള മണ്ണിടിച്ചിലോ നീരൊഴുക്കോ ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സങ്കീർണ്ണമായ ശ്രമങ്ങളിലാണ് സുരക്ഷാ സേനകൾ.


ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അപകടസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ജില്ലാ ഭരണകൂടത്തിന് ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെടുന്നതിനാൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെയുള്ളവരുമായി താൻ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും, തുരങ്കത്തിൽ ശേഷിക്കുന്ന അവസാന വ്യക്തിയെയും സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു.




Feedback and suggestions