9, August, 2026
Updated on 9, August, 2026 8
ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് ഇസ്രയേൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സൈനികരുടെ അവധികൾ അടിയന്തരമായി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകളുണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്, സഖ്യകക്ഷികളുടെ പിന്തുണ കാത്തുനിൽക്കാതെ ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണത്തിന് തയ്യാറെടുക്കുന്നത്. മുമ്പ് ഫെബ്രുവരി 26-നും സമാനമായി സൈനികരുടെ അവധി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ഇറാനിയൻ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ആവശ്യം. ഇസ്രയേലിന്റെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ച് സംഘർഷത്തിൽ പങ്കുചേരില്ലെന്ന പരോക്ഷ സൂചനകൾ അമേരിക്ക നൽകിയിട്ടുണ്ട്. നീണ്ടുനിൽക്കുന്ന യുദ്ധം ഇറാന്റെ പൂർണ്ണമായ പരാജയത്തിലേക്ക് നയിക്കില്ലെന്ന് നയതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അമേരിക്കയുടെ ഈ നിലപാട്. എന്നാൽ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കയുടെ പിന്തുണയോ അനുവാദമോ ആവശ്യമില്ലെന്നും, സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി ആരുടെയും സമ്മതം കാത്തുനിൽക്കില്ലെന്നും നെതന്യാഹു സർക്കാർ വ്യക്തമാക്കി.വരാനിരിക്കുന്ന ഒക്ടോബറിലെ പൊതുതിരഞ്ഞെടുപ്പ് മുൻനിർത്തി ബെഞ്ചമിൻ നെതന്യാഹു കടുത്ത രാഷ്ട്രീയ സമ്മർദ്ദമാണ് നേരിടുന്നത്. ഇറാനെതിരെ വിജയകരമായ ഒരു സൈനിക നീക്കം നടത്താനായാൽ അത് വോട്ടർമാർക്കിടയിൽ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ, ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദം മറികടക്കാനുള്ള ഒരു തന്ത്രം കൂടിയാണോ ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.അതേസമയം, ദീർഘകാലം നീണ്ടുനിൽക്കുന്ന തിരിച്ചടികളെ പ്രതിരോധിക്കാൻ ആവശ്യമായ മിസൈൽവേധ സംവിധാനങ്ങൾ ഇസ്രയേലിന്റെ പക്കലുണ്ടോ എന്നത് സംശയകരമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിലെ പ്രധാന നഗരമായ ടെൽ അവീവും ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലകളും ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പ്രധാന ഭീഷണി.