സത്യപ്രതിജ്ഞ ചെയ്യാൻ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം; പുറത്തിറങ്ങാൻ ഇനിയും കടമ്പ


9, July, 2026
Updated on 9, July, 2026 2


തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് ആശ്വാസം. കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിച്ചത്.ഈ മാസം 13 ന് വൈകീട്ട് 5 മണി മുതല്‍ 14 ന് രാത്രി 9 മണി വരെയാണ് ഇടക്കാല ജാമ്യം. വിവിധ ദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരോട് നിയമം അനുശാസിക്കുന്ന വിധത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു.കോടതി അംഗത്വം റദ്ദാക്കിയ കൗണ്‍സിലര്‍മാരില്‍ സുഗതനും ഉള്‍പ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ബിജെപിയുടെ 19 കൗണ്‍സിലര്‍മാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ വധശ്രമക്കേസില്‍ ജയിലിലായതിനാല്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തേടി സുഗതന്‍ കോടതിയെ സമീപിച്ചത്.ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. അതേപോലെ മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അംഗത്വം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതില്‍ ആദ്യത്തേതിലാണ് താല്‍ക്കാലിക ആശ്വാസമാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് 28 മണിക്കൂര്‍ ജാമ്യം. വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.നിലവില്‍ വിയ്യൂര്‍ ജയിലിലുള്ള സുഗതന്‍ തിങ്കളാഴ്ച വൈകീട്ട് ജയില്‍ മോചിതനാകുകയും, ചൊവ്വാഴ്ച രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യണം. അതിനുശേഷം 11.30 ന് കൗണ്‍സില്‍ ഹാള്‍ വിടണം. സത്യപ്രതിജ്ഞ ചെയ്യുകയല്ലാതെ, മറ്റു യോഗങ്ങളില്‍ പങ്കെടുക്കാനൊന്നും പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാപ്പ കേസില്‍ ഹൈക്കോടതി കൂടി ഇളവ് അനുവദിച്ചാലേ സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ.




Feedback and suggestions