The Kerala government has approved a Jallikattu-style amendment to the Prevention of Cruelty to Animals Act to legalize traditional agricultural festivals.
14, September, 2025
Updated on 14, September, 2025 214
തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായ കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ഉത്സവങ്ങൾ സംരക്ഷിക്കുന്നതിനായി തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന് സമാനമായ നിയമഭേദഗതിക്ക് കേരള സർക്കാർ ഒരുങ്ങുന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര നിയമമായ 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ (Prevention of Cruelty to Animals Act, 1960) ഭേദഗതി വരുത്താനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
നേരത്തെ, 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഈ കാർഷിക ആഘോഷങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ, ഈ നിരോധനം മറികടക്കാൻ നിയമനിർമാണം നടത്തണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി. ഈ വിഷയം കൺകറന്റ് ലിസ്റ്റിൽപ്പെട്ടതിനാൽ, ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയ ശേഷം രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും.
ഈ നീക്കം, കാർഷിക ഉത്സവങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള നിരോധനം നീക്കണമെന്ന കർഷകരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒരു പരിഹാരമുണ്ടാകാനുള്ള സാധ്യത തുറക്കുന്നുവെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് വ്യക്തമാക്കി.
കാടിറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ഒരു ബില്ലിനും ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവെച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ഈ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ ഇതിലൂടെ സാധിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ രണ്ട് ബില്ലുകളും അവതരിപ്പിക്കും.